Sunday, February 20, 2011

കോരിത്തരിപ്പിക്കാത്ത ഭൂതകാലം

അയ്യയ്യേ....
നിക്കറു കീറിയ ചെക്കാ...
മൂക്കട്ടച്ചാംബി ചെക്കാ..
കരുമ്പാ എലുംപാ...
കളിക്കാന്കൂട്ടൂല്ലാ....

അന്നേ ഒറ്റക്കായി.
അവന്‍റെ കണ്ണിലേക്കു
കല്ലെറിഞ്ഞിട്ടു
എവിടെയോ പോയൊളിച്ചു.
പാതിരയായിട്ടും
പള്ളിക്കൂടം വിട്ടു വന്നില്ലല്ലോ
പുന്നാരമകനെന്നു
പഠിക്കാത്ത അക്ഷരത്തില്‍
അച്ഛന്‍റെ നെലോളി .

അതുകേട്ടു
വലിയവായില്‍ കരഞ്ഞ്
കശുമാവിന്‍റെ തുഞ്ചത്തൂന്നു
ചാടി അവനെ കല്ലെറിഞ്ഞ കാര്യം
അച്ഛനോട് കരഞ്ഞു.

അടുത്ത് കിടന്ന
കാട്ട് റബറിന്റെ കമ്പ്
ഒടിയും വരെ തല്ലി.
അമ്മേടെ മോനെ ...
ഇനി നീ ആരുടേം
മെക്കിട്ടു കേരരുതെന്നു
പറഞ്ഞൊരു തള്ളും.

അതില്‍പിന്നെ
ആരുടെ തെറിയും
നിന്ന് കേള്‍ക്കും.
നിയന്ത്രണം പോയാല്‍
ഓടി പോകും.

പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍
കല്ല്‌ കൊണ്ട് കണ്ണ് പോയവനറെ തന്ത
നാക്ക് കടിച്ചു കാട്ടി.

അപ്പോള്‍ കണക്കു മാഷ്‌
കണ്ണിറുക്കി കാട്ടി.

കണക്കുബുക്കില്‍ മാത്രം
എനിക്ക് നൂറു മാര്‍ക്ക്.

Thursday, February 3, 2011

ഗുഹ

ചിത്രപ്പണികളുള്ള പൂമുഖ വാതിലില്ല
വാതില്‍ കടന്നകം ചെന്നാല്‍ പൂര്‍ണചന്ദ്രന്‍ രമിക്കുന്ന
പുഞ്ചിരിക്കും മുഖമുള്ള പുഷ്പങ്ങളില്ല.

വാടിയ പൂക്കളെ പോലെ ഭൂമി ചേര്‍ന്ന് കിടക്കുന്ന
പൂമരങ്ങള്‍ ഇവരിനി പൂക്കുകയില്ല...

കാട്ടിലേതോ വസന്തത്തിന്‍ കോകിലരാഗം
വഹിച്ചു പാഞ്ഞുവന്ന കാറ്റിനുള്ളില്‍
തീ പടര്‍ന്നേരി.

ഇന്നലെ പൂമരങ്ങളില്‍ പുഞ്ചിരിയായി വിടര്‍ന്നവര്‍
ഇന്നുറവ വറ്റി മാഞ്ഞ കാട്ടരുവിയോ..
ചുറ്റുമുണ്ട് കിടക്കുന്നു വരണ്ട തേന്‍ കുടുക്കകള്‍,
കെട്ടുപോയോരടുപ്പുകള്‍ ,അന്പിലേക്ക് ചാഞ്ഞു ചെല്ലും
തളര്‍ന്ന കൈകള്‍ ..........
കാട്ടിലേതോ വസന്തത്തിന്‍
കോകിലരാഗം വഹിച്ചു പാഞ്ഞുവന്ന
കാറ്റിനുള്ളില്‍ തീ പടര്‍ന്നേരി.

ഇന്ന് കാട്ടില്‍ ഇലയൊന്നും
അനങ്ങുകില്ല,
പൂക്കളൊന്നും മിഴി നീട്ടി
പുഞ്ചിരിക്കില്ല

കാട്ടിലാകെ വിലാപത്തിന്‍
മാറ്റൊലിയായി മുഴങ്ങുമീ
ഘോര മൌനം മഴയായി പൊഴിഞ്ഞുവെങ്കില്‍.......

കാറ്റ് മൂന്ന് വലം വച്ച് പിന്നെയും തിരിച്ചുവന്നു
പൂവിരിയും നേരമാവാന്‍ കാത്തു നില്‍ക്കുന്നു....