Thursday, March 24, 2011

മധുരം
മധുരം കിനിയുന്ന
വാക്ക്
സൂക്ഷിക്കുന്നവന്റെ
വായ്ക്കുള്ളില്‍ നിറയെ ഉറുമ്പ്
എന്നിട്ടും
വര്തമാനത്തിലാകെ
മധുരത്തിന്റെ
മഹാ പ്രളയം.

കരുണ
കരുണയുടെ കഥയുമായ്
കപിലവസ്തുവില്‍ ഒരാള്‍
കരയുന്നു, ചുറ്റിലും
ചിരിയോടു ചിരിയുമായ്
പൊതുജനം നിറയുന്നു.



Saturday, March 19, 2011

ധനലക്ഷ്മി

ധനലക്ഷ്മീ,
നീയും
പെണ്‍ കുലത്തിന്റെ
വിത്തോ..?

ആരാണ് നിന്നെ
നഗ്നയാക്കി നടത്തിയത്?
നിന്റെ കരിന്തോലിയില്‍
തീക്കൊള്ളി കുത്തിയത്?
കണ്നീര്‍ക്കവിളില്‍
ഫോര്‍ക്ക് കൊണ്ട്
കുത്തിവരഞ്ഞത്?

മോര്‍ച്ചറി ടേബിളില്‍
നീ ചരിഞ്ഞു കിടക്കുമ്പോഴും
ചുണ്ടിലെ പുച്ഛം
ഭേദം പട്ടിക്കൂട് തന്നെ എന്നോ ...

നിന്നെയോര്‍ത്തു കരയാന്‍
വനിതാ കോളേജിലെ മാലാഖമാരും
വനിതാ ദിന പ്രസംഗകരും
ആരാരും ഉണ്ടായില്ലല്ലേ....

ഇവിടെ ഇങ്ങനെയാണ്‌കുഞ്ഞേ..
പെണ്ണിന്റെ മാനത്തിനു പോലും
പല വിലയാണ് .
കറുത്ത പെണ്ണിന്റെ മാനത്തിനും
അവളുടെ കണ്ണീരിനും
ഒരു വിലയുമില്ലാത്ത നാടാണ് .
അതുകൊണ്ടാണ്
നിന്റെ സങ്കടം
കാണാതെ കേള്‍ക്കാതെ
എല്ലാരും
സൌമ്യക്ക്‌ പിന്നാലെ പോയത്
അവിടെനിന്നും പോരാത്തത്.

നിന്നെപ്പോലുള്ള കുഞ്ഞുങ്ങള്‍
ജീവിച്ച കാലത്തും കരഞ്ഞിട്ടില്ലല്ലോ.
നിന്നെയോര്‍ത്തു ഇവിടെ ഒരു ജന്തുവും
കരയാതിരിക്കട്ടെ.

Sunday, March 13, 2011

പരിശുദ്ധ വലെന്റിനു വെറുപ്പോടെ

ഒന്നുമെഴുതാത്ത
ഈ വെള്ളക്കടലാസ്
നിന്നോട് എന്നെക്കുറിച്ച്
എല്ലാം പറയും .

നീയാകട്ടെ,
എന്റെ സ്നേഹം
പിടികിട്ടാതെ
പിന്നെയും എന്നെ
ഒരന്യനും
അപരിചിതനുമായി കാണും .

പ്രിയപ്പെട്ടവളെ ,
നിന്നെക്കുറിച്ച് ഓര്‍ക്കരുതെന്നു
ഓര്‍ക്കുംബോളൊക്കെ
ഞാന്‍ നിന്നെത്തന്നെ
ഓര്‍ത്തുപോകുന്നു.

ഒരു കുഞ്ഞു മേഖത്തുണ്ട്
ആകാശം നിറഞ്ഞു
ഒഴുകിയകലുന്നത് പോലെ
ഞാനിതാ,
നിന്നോടുള്ള പ്രണയത്തില്‍
നനഞ്ഞു കുതിര്‍ന്ന്
ഇവിടെയാകെ നിറഞ്ഞു തുളുമ്പുന്നു.

.................

ഇതാ,എന്റെ സ്നേഹത്തെ പേടിച്ച്
വാടിപ്പോയ പൂവ്.
ഇവള്‍ ചിരിച്ചത്
എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്,
വാടാത്ത സ്നേഹം കൊണ്ട്
ഇവള്‍ക്കെന്റെ ഹൃദയത്തെ
തണുപ്പിക്കാനാവുമെന്നു
ഞാനങ്ങു മോഹിച്ചു.

പൂമുഖത്തെ നിറം മാഞ്ഞുമാഞ്ഞു
ഇവള്‍ ഒരു അമാവാസിയായി .

പാവം...
കരഞ്ഞു കരഞ്ഞു
ഒരുപൂവും ഇനി വാടരുത്.

കരിക്കട്ടയുടെ
പൊള്ളുന്ന ഹൃദയത്തിലേക്ക്
ഒരു മൃദുല പുഷ്പത്തെയും
ക്ഷ ണി ക്ക രു ത് .

Tuesday, March 8, 2011

മൗനം ചിലങ്ക കെട്ടുമ്പോള്‍

അതറിയില്ലേ...
ചിലപ്പോള്‍ നമുക്ക് ചുറ്റും
ചിലങ്ക കെട്ടി തുള്ളുന്നത്
മൌനമല്ലാതെ മറ്റാരുമല്ല.

നോക്കൂ
ഞാന്‍ നിന്നെക്കുറിച്ചു
ഓര്‍ത്തത്തെല്ലാം
പൂവിതളുകള്‍ പോലെ
കൊഴിഞ്ഞു കിടപ്പുണ്ട്
ചുറ്റും .

എനിക്കുനീ
ഇപ്പോഴും
ചിത്രചിലങ്കയിട്ട സ്വപ്നം

പകല്‍ മാഞ്ഞു പോയപ്പോള്‍
കൂടില്ലാതെ കൂട്ടില്ലാതെ
ഒറ്റക്ക് കരഞ്ഞിരുന്നവള്‍

പിറ്റേന്നും പുലരി വന്നപ്പോള്‍
കരഞ്ഞിരിക്കേണ്ട കാര്യമില്ലെന്ന്
പഠിപ്പിച്ചവള്‍

പറയൂ
നീ മൌനമായ് മാഞ്ഞുപോയത്
ഇപ്പോള്‍ എനിക്ക്
കൂട്ട് വരാനായിരുന്നോ...

പുഞ്ചിരികളെല്ലാം പൂക്കലാനെന്നു
വിരിഞ്ഞവളെ...നിനക്ക് ഞാനൊരു
ചിരി പോലും നീട്ടിയില്ലല്ലോ...

ചിലങ്ക കെട്ടിയ മൌനത്താല്‍
നീ എന്നെ ഇന്ന് കരയിക്കുന്നു.